ശൂന്യതയിലേയ്ക്ക്‌

പതിരില്ലാത്ത പഴഞ്ചൊല്ലുകള്‍
ഓര്‍മ്മിപ്പിച്ചത് അവളായിരുന്നു .
കൊടുത്ത് നേടാനുള്ളതു തന്നെയാണ്
സ്നേഹമെന്ന് അവള്‍ പറയുകയായിരുന്നില്ല ...
തുള്ളിക്കുതിച്ചു ഒഴുകും കാട്ടാറുപോല്‍
പായുന്ന സ്വപ്‌നങ്ങള്‍ അവള്‍ക്കേറെ -
ഇഷ്ടമായിരുന്നു …. നിശ്ചലമാം തടാകം അവനും ...

കാതങ്ങള്‍ പിന്നിട്ടു തടാകത്തിലെത്തിയ നേരം

ഒന്നായിത്തീര്‍ന്ന നേരം
ഒരു നിമിഷം എല്ലാം നിശ്ചലമായതും
ഒടുവിലാ സ്നേഹം അടിത്തട്ടുവരെ
ചലനം കൊള്ളിച്ചപ്പോള്‍
അവന്‍റെ മനസ്സും ശരീരവും
കാട്ടാറില്‍ ലയിക്കുകയായിരുന്നു .

വേര്‍തിരിച്ചറിയാന്‍ കഴിയില്ല

ഇനിയതിനൊട്ടു ശ്രമവുമില്ലാ
എങ്കിലും … എവിടെയോ .. ആരോ …,
തടയണ ഉയര്‍ത്തിയതും
സ്വപ്‌നങ്ങള്‍ ജലോപരിതലത്തില്‍
പൂര്‍വസ്ഥിതി പൂകുന്നതും
കണ്ടു മൂകമുരുകുന്നു അവര്‍ …

ഹൃത്തിന്‍ സ്പന്ദനം അറിയാതെ പോകുന്ന

നിര്‍വികാരതകള്‍ തീര്‍ക്കുന്ന തടസ്സങ്ങള്‍
ഗോളാന്തര ശൂന്യത വിലയ്ക്കു വാങ്ങുമ്പോള്‍
തമസ്സില്‍ നിന്നുയരുന്ന തേങ്ങലുകള്‍
കേള്‍ക്കാനൊരു കാതിനും
കഴിവില്ലാതെ പോയിരിക്കാം …

ഇടയ്ക്കിടെ മുഴങ്ങുന്ന കുളമ്പടിയൊച്ചകള്‍
മണിനാദങ്ങള്‍ , അറിയിക്കുന്നത്
നിശ്ചലതയില്‍ നിന്നും കല്ലോലിനിയെ
അടര്‍ത്തി മാറ്റുവാന്‍ ശ്രമം തുടങ്ങിയെന്നോ ... ?
പാഴ്വേലകള്‍ നിര്‍ത്തുക, മുഴങ്ങുന്നത്
'അവന്‍റെ' വരവിന്‍ മുന്നോടിയെന്ന് അറിയുക …