തെറ്റുകള്‍

ഇരിക്കുക, അല്പം വിശ്രമിക്കുക
കുടിക്കുക, ദാഹമകറ്റുക
ഉറങ്ങുക, ഇറക്കുക ഭാരങ്ങള്‍
ഉണരുക, ഉന്മേഷവാനായ് ...
ഇത്രയുമേ ചെയ്തുള്ളൂ
ഞാനെന്‍ അതിഥിയോട് .

എന്നിട്ടുമെന്തിനായ് അപഹരിച്ചൂ
എന്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ...
എന്തിനായ്‌ കനല്‍ നിറച്ചൂ
എന്‍ തലയിണകളില്‍ ...

മുടിയിഴകള്‍ കത്തിയമര്‍ന്ന

ചാരത്തില്‍ പരതുവാന്‍ നിന്‍
വിരലുകള്‍ തുടിക്കുന്നത് പോലും
ഞാന്‍ അറിഞ്ഞിരുന്നതേയില്ലല്ലോ

കരളിന്‍റെ കഥകള്‍ പറഞ്ഞു -

കാളകൂട വിഷം കുടിപ്പിക്കുവാന്‍
മടിയേതുമില്ല നിനക്കെന്ന അറിവ്
വൈകിയുദിച്ച വിവേകമായ്‌ ...
ഇനിയില്ല പ്രയോജനമെങ്കിലും .

പഴയതും പുതിയതുമായ

കഥകള്‍ ഒത്തിരി കേട്ടു പഴകിയ
കാതുകളില്‍ ഘനമേറിയതൊന്നും
പറയരുതിനി , താങ്ങുവാനാകില്ല ...

അസ്ഥിത്തറകള്‍ തിരികളെ

കാത്തിരിക്കുമ്പോള്‍, എരിഞ്ഞു തീരുക
അവയുടെ നിയോഗം എന്നിനി
ആരും പഠിപ്പിക്കേണ്ടതില്ല ...
അല്പം എണ്ണ പകരുകയെന്നത്
നിന്‍ കര്‍മ്മം മാത്രം...
ആ ദീപം നിന്‍ മനസ്സില്‍
നിന്നും തമസ്സിനെ അകറ്റട്ടെ

നീയെടുത്ത, എന്‍ കാലടിയിലെ മണ്ണില്‍

നിന്‍ പ്രതിരൂപങ്ങള്‍ വളര്‍ന്ന്
നിനക്കു തന്നെ തണലായ്‌ തീരട്ടെ..
വളമായ്‌ നല്‍കാം അല്പം ചാരം.

മടുപ്പ്

പുലരിയില്‍ നിന്നന്തിയിലെയ്ക്കെത്ര ദൂരമെന്ന
പുലര്‍കാല വെയിലിന്‍റെ ഉത്തരമില്ലാച്ചോദ്യം
അഷ്ടദിക്കിലും മുഴങ്ങവേ ,
അഷ്ടിക്കു വകതേടി കൂടുവിട്ട കിളികളുടെ
കരിഞ്ഞ ചിറകുകള്‍ മധ്യാഹ്ന വെയില്‍
കണ്ടില്ലെന്നു നടിക്കവേ
അന്തിവെയിലിനും എന്തേ മൌനം ?

ഹരിച്ചും ഗുണിച്ചും ഉച്ചിയിലെ ചൂടിനെ
ഉള്ളത്താല്‍ തോല്‍പ്പിച്ചും
ആയിരങ്ങള്‍ ജീവിതം ഉലയിലുരുക്കുമ്പോഴും ,
നിന്‍ മിഴികളിലൊളിപ്പിച്ച നിഗൂഢമാം
ഭാവഭേദങ്ങള്‍ മുറ തെറ്റാതെ എന്നെയറിയിച്ചത്
ഹോമാഗ്നിയില്‍ സ്വയമര്‍പ്പിക്കാന്‍
സന്നദ്ധമാം എന്‍ പ്രിയ മിഴികളായിരുന്നു …
എന്‍റെ പ്രിയപ്പെട്ട കിളിയുടെ
കണ്ണീരു വറ്റിയ നയനങ്ങളായിരുന്നു …

കാമ ക്രോധ മോഹാദികളാല്‍
കരയില്‍ വീണ മത്സ്യത്തെപ്പോല്‍ പിടഞ്ഞതും
എങ്ങു നിന്നോ ഇറ്റിയ കണ്ണീര്‍ത്തുള്ളികളില്‍
നിന്നുയിരിന്നായ്‌ തുടിച്ചതും
അജ്ഞാതമാം കരപരിലാളനത്താല്‍
ആഴിയില്‍ മുങ്ങി പ്രണയ മുത്തുകള്‍ തന്‍
ശോഭയേറ്റു വാങ്ങിയതും അവ തന്നെ …

പുലരി വെട്ടം എറിഞ്ഞു പോയ ചോദ്യം
ഏറ്റു വാങ്ങി ഇന്ന് അവയും ചോദിക്കുന്നു …
തെറ്റായ ചോദ്യത്തിന്നുത്തരവും തെറ്റുമെന്ന
നാട്ടറിവിന്‍റെ പരിധിക്കപ്പുറത്തു നിന്നും ചോദിക്കുന്നു …

നീളം വയ്ക്കുന്ന നിഴലുകളെ
ഏറെ കൌതുകത്തോടെ നോക്കുന്നതും
ഒരൊറ്റ നേരില്ലാ നിഴലില്‍ ഒളിക്കുന്നതും
കാത്തിരിക്കുമ്പോള്‍ എനിക്ക് ആത്മവിശ്വാസം
പകരുവതും അവ തന്നെ …

സ്വയംഹത്യ ഭീരുക്കള്‍ക്ക് മാത്രമല്ല ,
ഒരു വേള ആത്മശക്തിയുടെ പ്രതീകവും
ആയിത്തീരുമെന്നു എങ്ങുനിന്നോ ഒരു കിളി പാടുന്നു …
ചിറകു കരിഞ്ഞ, കണ്ണീരു വറ്റിയ കിളിയുടെ രോദനമല്ല ,
അത് മനശക്തിയുടെ തിളക്കമുള്ള ശബ്ദമാണെന്ന്
എന്നോട് മന്ത്രിപ്പതും അവ തന്നെ …
തിരയില്ലാത്ത ആഴിയ്ക്കു തുല്യം
ആകരുതെന്ന് നിത്യവും ഓര്‍മ്മപ്പെടുത്തല്‍ നടത്തിയതിനാലോ
അവയുടെ തിളക്കം കെടുന്നതെന്ന്
ഏതോ ഒരു പക്ഷി അവസാന ശ്വാസത്തിനു
മുന്നേ ചോദിപ്പൂ …

പക്ഷേ ,
നീര്‍ക്കുമിളകള്‍ പോലെ നിശ്വാസം
വിലയം പ്രാപിക്കവേ
പറന്നുയുരുമോ പക്ഷിക്കുഞ്ഞുങ്ങള്‍ ?
ആയിരിക്കാം ,
പ്രകൃതിയ്ക്ക് എപ്പോഴും പഥ്യം
വികൃതി മാത്രം ആകാതിരിക്കട്ടെ
എന്ന് പ്രാര്‍ഥിക്കാം,
ഒപ്പം നിന്‍ മിഴികള്‍ ഒളിപ്പിക്കാം എന്നില്‍ …