കാലം പറയട്ടെ

കാലത്തെ സാക്ഷിയാക്കുവാന്‍
മോഹിച്ചവര്‍
കാലത്തിന്‍ അടിമകളാകുമ്പോള്‍
സമയ നിഷ്ടകള്‍ ആര്‍ക്കുവേണ്ടി,
എന്തിനു വേണ്ടിയെന്നത്
സമയം തെറ്റിവന്ന
അറിവുകളായ്‌ ഭവിച്ചീടുന്നു …

വീര്‍ത്തു പൊട്ടാറായ രക്തക്കുഴലുകള്‍
വീണ്ടും വീണ്ടും പ്രലോഭിപ്പിക്കുമ്പോള്‍
സമയമായില്ല എന്നു പറയേണ്ടി-
വരുന്നത് എന്ത് കൊണ്ടാവാം …?

ധമനികള്‍ മര്‍ദ്ദം താങ്ങാനാകാതെ
കേഴുമ്പോള്‍ കണ്ണീര്‍ച്ചാലുകള്‍ രൂപപ്പെടുന്നത്,
കാഴ്ചകള്‍ ഇനിയുമേറെ ബാക്കിയില്ലാത്ത
മിഴികളുടെ വകതിരിവില്ലായ്മ ആയിരിക്കാം...

രക്തം ദുഷിക്കുന്നുവെന്ന അറിവ്
കാലം നല്‍കുമ്പോള്‍ ,
തിരിഞ്ഞു നോക്കി കൊഞ്ഞനം കാണിക്കുന്നത്
സൈദ്ധാന്തിക മേന്‍മയെന്നു അവകാശപ്പെടുന്നത്
വിവരക്കേടിന്‍റെ മൂര്‍ദ്ധന്യത്തിലാവാം…

പ്രബന്ധങ്ങള്‍ വാരി നിരത്തി,
പരിശീലനങ്ങള്‍ സംഘടിപ്പിച്ച്,
പ്രോജ്വല കാലത്തെ കുറിച്ച്
പറഞ്ഞു കൊണ്ടേയിരിക്കുന്ന
വിഡ്ഢിത്തങ്ങളെ കണ്ണും പൂട്ടി
പരിഹസിക്കുന്നത് അവര്‍ക്കു പോലും
അജ്ഞാതമായ കാരണത്താലാവാം…

പുതു വസന്തം സ്വപ്നം കണ്ടവരുടെ
പുത്തനന്വേഷണം,
ഇനിയുള്ള വഴിത്താരകളില്‍
കെടാവിളക്കിനു ഇന്ധമാകേണ്ടത്
ഏതു ഹൃത്‌രക്തം എന്നതാകുന്നത്
സാക്ഷിയാകുവാന്‍ മടിക്കുന്ന
കാലത്തിന്‍റെ പ്രതികാരമാവാം…

രൂപാന്തരം

എന്നോടന്നവള്‍ ആവശ്യപ്പെട്ടതൊന്നു -
മാത്രമായിരുന്നു .,
"എനിക്കൊരു മകളെ തരൂ
ജീവിത കാലം മുഴുവന്‍ എനിക്കൊരു
നല്ല കൂട്ടായിരിക്കുവാന്‍ ..."

ഞാനാവശ്യപ്പെട്ടത്‌ ,
എന്‍റെ നല്ലൊരു കൂട്ടുകാരിയായ്‌
മാറുക നീയെന്നു മാത്രവും....
പകരം നിന്‍ ഇച്ഛ പോല്‍ ഭവിച്ചിടും
വരും നാളുകളില്‍ ...

പക്ഷേ, ഭോഗ തൃഷ്ണകളാല്‍
ജ്വലിച്ചു നിന്ന അഗ്നി കെടവേ,
അവള്‍ പറഞ്ഞത് മറ്റൊന്നായിരുന്നു ;
നീയെനിക്ക് സ്വന്തമായുള്ളപ്പോള്‍
എന്തിനു ഞാന്‍ വേറെ കൊതിക്കുന്നു…

ഇന്ന്,ഒന്നും മോഹിക്കാനില്ലെന്നു
വിധിയെഴുതി, മെഴുകുതിരികള്‍
ഓരോന്നായ്‌ കൊളുത്തി വയ്ക്കുന്നു.
ഉരുകുന്ന മെഴുകില്‍ നിന്നും
വിട വാങ്ങും നേരത്ത്
തീയുടെ ചൂട് കൂടിയത്
ഒരു നൊടിയിട അവന്‍റെ
ഉള്ളം പിടഞ്ഞതിനാലാകാം…

അതറിയാതെ,
ഉരുകിത്തീര്‍ന്ന മെഴുക്
പുതിയ രൂപത്തിലേയ്ക്ക്
ഉറയ്ക്കുകയായിരുന്നു ...

മാറാത്ത കാഴ്ചകള്‍

ഇസങ്ങള്‍ വ്യഭിചരിക്കപ്പെട്ടപ്പോള്‍
പിറന്നു വീണ വൈരൂപ്യങ്ങള്‍
തട്ടിത്തടഞ്ഞു വീഴുന്നു പാതകളില്‍
ഇഴഞ്ഞു നീങ്ങുന്നു ഇന്നലെകളിലേയ്ക്ക്
ദുരന്തക്കാഴ്ച്ചകളായ്‌ ..,
ഇന്നിന്‍റെ നോവായ്‌ പടരുന്നു ….

കൈകളില്ലാതെ, കാല്‍കളില്ലാതെ,
എങ്ങും ചവിട്ടേറ്റ് ഞെരിയുന്നു..
വീര്‍ത്തുന്തിയ തലയോട്ടികളില്‍
തിളച്ചു മറിയുന്നു തലച്ചോര്‍ ...
അസ്തമയ സൂര്യനെടുത്ത മിഴിഗോളങ്ങള്‍
ബാക്കിയാക്കിയ ഗര്‍ത്തങ്ങളില്‍
തമസ്സ് നിറയുന്നു …

നാസിക എന്തെന്നറിയാത്ത കോലങ്ങളില്‍
ഘ്രാണശക്തി പരീക്ഷിക്കപ്പെടുമ്പോള്‍
ശ്രവണോപാധിയായ കുണ്ടുകളില്‍
ഒന്നിലൂടെ പോയവന്‍ ,
പലതിലൂടെ പുറത്തു ചാടുന്നു ….

ത്വക്ക് അന്യമായ, ചെഞ്ചോര-
ക്കട്ടകളില്‍ പുരണ്ട ഇന്നിന്‍റെ
അഴുക്കുകള്‍ ,നാളെയുടെ നേര്‍ക്കു
ചലമൊഴുക്കുമ്പോള്‍ , അമ്പരപ്പോടെ
തിരിയുന്നില്ല കാനയില്‍ ഒളിച്ച -
ഉടല്‍ വേര്‍പെട്ട തലകള്‍ .

ഇവയെ വാരിപ്പുണര്‍ന്നു
നിര്‍വൃതിയടയുന്ന ജനയിതാക്കള്‍
മദ്യലഹരിയില്‍, ശീതീകരണിയുടെ
മുരള്‍ച്ചയില്‍, മദിരാക്ഷിയുടെ
മാറില്‍ കാമകലയുടെ നവഗീതങ്ങള്‍
രചിക്കവേ, അടര്‍ന്നു വീഴുന്ന മുലകള്‍
ഏതോ അധരം തേടി യാത്രയാകുന്നു.

നഖക്ഷതങ്ങള്‍ പതിഞ്ഞ കവിളിണകള്‍
രേതസ്സ് പുരട്ടി ഉണക്കി മിനുക്കവേ,
തൂലികയിലെ അവസാന തുള്ളിയിലൂടെ
ആദ്യ സന്തതികളെ കൊന്നുടുക്കുന്നു.
നീരാളിയുടെ പിടിയിലമര്‍ന്ന
മേദിനിയുടെ അരവയര്‍ ഒഴിയുകയായ്‌...
മൂപ്പ് തികയാത്ത പുത്തന്‍ -
യാത്രക്കാര്‍ ഇഴയുകയായ്‌ ഇന്നലെയുടെ
ചവറുകൂന ലകഷ്യമാക്കി, നിശ്ശബ്ദം...