കറുപ്പും വെളുപ്പും

കറുപ്പില്ലെങ്കില്‍ വെളുപ്പിന്നഴകുണ്ടാകുമോ –
യെന്ന ചിന്തയില്‍ നിന്ന് മുളപൊട്ടിയത് ,
വെളുപ്പില്ലെങ്കില്‍ കറുപ്പെങ്ങനെ കറുപ്പാകുമെന്ന
മറു ചിന്തയും , അതിന്നേഴഴകുണ്ടാകില്ലെന്ന
തോന്നലുകളുമായി പരിണമിച്ചു .

ചിന്തകളെ തൊട്ടിലാട്ടിയുറക്കി -
ക്കിടത്തി വെളുപ്പില്‍ നിന്ന് അവള്‍
കറുപ്പിലേയ്ക്ക് നടന്നു മറഞ്ഞു .
ആയിരം കൈകളവളെ വലിച്ചടുപ്പിച്ചീടവേ ,
റുപ്പിനാണ് അഴകെന്നുറപ്പിയ്ക്കാമെ –
ന്നവള്‍ ഉറപ്പിയ്ക്കുകയായിരുന്നു . ..

വെളുപ്പ്‌ കറുപ്പിനെ വിഴുങ്ങിയപ്പോള്‍
തന്‍റെ കാലുകള്‍ ഛെദിയ്ക്കപ്പെട്ടുവെന്നും
മേനി നഗ്നമാണെന്നും തിരിച്ചറിഞ്ഞപ്പോള്‍
ഉറപ്പിച്ചതൊക്കെ തച്ചുടച്ചവള്‍ …

പാഞ്ഞു വരുന്ന കൂര്‍ത്ത കല്ലുകളെ
ഇരുകൈയാല്‍ തടുത്തു കൊണ്ടവള്‍
അലറി വിളിച്ചത് ,
വെട്ടി മാറ്റൂ ഈ തലയും കൂടി
എന്നായിരുന്നു . ..

ഇല്ലെന്നും , നിന്‍ വദനമിപ്പോഴും
കറുപ്പിനെ വിഴുങ്ങാന്‍ പ്രാപ്തമാന്നെന്നും
കാതിലാരോ മന്ത്രിച്ചപ്പോള്‍
തിരിച്ചറിയുകയായിരുന്നവള്‍ ,
കറുപ്പ് , വെളു വെളാന്നും
വെളുപ്പ്‌ , കറുകറാന്നുമാണെന്ന് .

ആ ഉറപ്പ്‌ ഒരിയ്ക്കലുമവള്‍
ഉടച്ചെറിയില്ലെന്നു തന്നെ
വിശ്വസിച്ചോട്ടെ ഞാന്‍ .

കാര്യങ്ങള്‍

കാര്യം പറയുന്നതിലല്ല കാര്യം
കാര്യമെങ്ങനെ പറയുന്നു -
വെന്നതിലത്രേ കാര്യം .
കാര്യമാരു ചൊന്നാലും
കാര്യമായെടുക്കേണ്ടതു മാത്ര
മെടുക്കലാണ് കാര്യം .

അറിഞ്ഞതില്‍ കാര്യമില്ലെങ്കില്‍
തലയിലേറ്റാതിരിക്കലും കാര്യം
തലയിലേറിയ കാര്യം
ഇറക്കി വിടാതിരിക്കലും കാര്യം .

ഹരിച്ചും ഗുണിച്ചും
കാര്യമാക്കുന്ന കാര്യങ്ങള്‍
ഹിതമല്ലെങ്കില്‍ വലിച്ചെറിയുന്നതാണ്
കാര്യമെന്നറിയലാണ് കാര്യം .

കാര്യകാരണ സഹിതം
വിളമ്പുന്ന കാര്യങ്ങള്‍ ,
വെറുമൊരു നോക്കിനാല്‍
കാര്യമല്ലാതാകുമെന്നതും കാര്യം .

കാലക്കേടിന് പല ചെറു കാര്യങ്ങളും
കാലപാശമായിടുമെന്നതും കാര്യം .
കലികാലത്തെ പഴിയ്ക്കുന്നതിലല്ല കാര്യം
കലിയെങ്ങനെയീ കാലത്തെ വെല്ലുന്നുവേന്നത്
കാലഹരണപ്പെടാത്ത വലിയ കാര്യം .

കാര്യങ്ങളിങ്ങനെ ചൊല്ലിയിരുന്നാലെന്‍
കിടാങ്ങളുടെ പശി മാറീടുവാന്‍
വേറെ കാര്യം നോക്കണമെന്നത്
അതിലേറെ വലിയ കാര്യം .

ഇന്നലത്തെ തൂവലുകള്‍ ...

പറയണമെന്നു തോന്നിയപ്പോഴെല്ലാം
കേള്‍ക്കാന്‍ നീയുണ്ടായിരുന്നില്ല...
നിന്‍റെ ഓര്‍മ്മകളിലെങ്കിലും
ഞാനുണ്ടാകുമെന്നോര്‍ത്ത്
എത്രയോ കടലാസുകളില്‍ വരച്ചിരുന്നു
അസ്വസ്ഥമാം മനസ്സിന്‍റെ നിഴല്‍ച്ചിത്രങ്ങള്‍ ...

ചാഞ്ഞും ചരിഞ്ഞും ഓര്‍മ്മകള്‍ക്ക്
മഞ്ഞിന്‍ നനുത്ത സ്പര്‍ശമേകിയും
പിന്നാലെ കൂടിയ അഴകോലും തൂവലുകള്‍
ഇന്നലെ ചിതറിയെന്നറിയുന്ന നൊമ്പരം ...

കുറിച്ചിട്ട വരികളില്‍ കുടുങ്ങി
പ്രാണന്‍ വെടിഞ്ഞ വാക്കുകള്‍ ,
മിന്നാമിന്നികളായ് അലയുന്നു...
തെളിഞ്ഞ ആകാശത്തിന്‍ കീഴെ .

കലങ്ങിയ മഴവെള്ളത്തില്‍
ഉറ്റു നോക്കുന്നൊരു കൊറ്റി...
പരല്‍ മീനവിടില്ല , അതവള്‍
പണ്ടേ മിഴികളില്‍ നിന്നെടുത്തു
പുഴയ്ക്കു കടം നല്‍കിയതറിയാതൊരു കൊറ്റി.
കാറ്റിലുലയുന്ന മുളം തണ്ടുകള്‍
പണ്ടു പൊഴിച്ച സംഗീതമോര്‍ത്തു
നെടുവീര്‍പ്പിടുന്നൊരു പുഴയും,
ഇന്നു തേടുന്നതതേ പരല്‍മീനിനെത്തന്നെയല്ലോ ...

നിര്‍വൃതി

ഇരുന്നു പോയീ മെഴുകു പ്രതിമ തന്‍ നാവുമായി
ഉരുകിയ മെഴുകെനിക്കു ദാഹമകറ്റുവാനായ് തന്നിടവേ ...
പറയാതെ കേട്ട വാക്കുകള്‍ക്കു നിങ്ങളേകിയ
നിര്‍വ്വചനങ്ങള്‍ പുലബന്ധമില്ലായ്കയാല്‍
ചേക്കേറിയതോ നിങ്ങള്‍ തന്‍ കുടക്കീഴില്‍
ചാക്കിലാക്കിയ രഹസ്യ സമ്പാദ്യമായി സൂക്ഷിച്ചിടുകയൊക്കെയും .

ഫലിക്കാതെ പോയ പ്രവചനങ്ങള്‍ ദുഖത്തിലാഴ്ത്തിയോ
ഫലകങ്ങളുടെ നിഴല്‍ വിരിയിച്ചുവോ മോഹതീരങ്ങളില്‍ ...
കാത്തിരിപ്പിന്നൊടുവില്‍ എത്തിയതേതു പ്രജാപതി തന്‍
കത്തിത്തീരാരായ കനവുകള്‍ക്കു ചാരെ .

വേദനയിലും കെടാതെ സൂക്ഷിച്ച പുഞ്ചിരി
കദനമാക്കുവാന്‍ കൊതിച്ചവര്‍ തന്‍ നിരാശ !
കാണ്‍കെ എന്തു ചെയവേണ്ടൂ അവര്‍ക്കായ് ....
കണ്‍കളില്‍ തെളിയുന്ന ഭാവ വ്യതിയാനങ്ങളാല്‍ ,
കാര്‍മേഘമില്ലാതൊരു മാനം നിര്‍ത്താതെ പെയ്യുന്നു .

മറച്ചിട്ടും എങ്ങുനിന്നോ മിന്നുന്ന പൊന്‍പ്രഭയാല്‍
മരിക്കാത്ത ചിന്തകളില്‍ ജീവിക്കുവാനായ്
മരണത്തെ നോക്കിയെനിക്കു ചിരിക്കുവാന്‍
മറക്കുടയിലൊളിപ്പിക്കാതിരിക്ക പുണ്യതീര്‍ത്ഥം .

എന്‍ഡോസള്‍ഫാന്‍

ഈ കൊടും വിഷം ഇനി മേല്‍ വേണ്ട
ഈ നാടിനും നാട്ടാര്‍ക്കും
ഗോസായിമാരാരെങ്കിലും കിമ്പളം
തൊണ്ടതൊടാതെ വിഴുങ്ങിയിട്ടുന്ടെങ്കില്‍
മിണ്ടരുത് ഈ മണ്ണില്‍ ഇനിയുമതിന്‍
തേരോട്ടത്തിനായ് ....

ഏതെങ്കിലുമൊരമ്മ ,
തനിക്കു താങ്ങാനാകാത്ത
മകന്‍റെ ശിരസ്സ്‌ കണ്ടു
പൊള്ളിയോരു മാതൃ ഹൃദയം,
വിരലൊന്നു ചൂണ്ടിയാല്‍
ഭാസ്മമാകുമെല്ലാ അലങ്കാരങ്ങളും ...
പൊള്ളയായ പൊള്ളത്തരങ്ങളുടെ
ഗ്വാ ഗ്വാ വിളികളുടെ
ശവസംസ്കാരായിരിക്കുമന്ന്‌ ...