ഇണക്കവും പിണക്കവും

മനസ്സേ എന്തേ നില്‍ക്കാത്തൂ
നീയെന്‍ കൂടെ .
മലകള്‍ കയറുന്ന ഞാനെങ്ങനെ
നീയില്ലാതെ മുകളിലെത്തും ..
മുള്ളുകള്‍ നിറഞ്ഞ വഴിത്താരകളില്‍
നീയില്ലാതെങ്ങനെ ലക്‌ഷ്യം കാണും .

സ്വപ്ന ലോകത്തേയ്ക്ക് പോകുമെന്‍
കൂടെ നില്‍ക്കാതെ എന്തിനായ്
മരണ തീരത്തേയ്ക്ക് നടക്കുന്നു നീ ..
മരണ തീരത്തേയ്ക്ക് ഞാന്‍ പോകും നേരമെന്‍
കൂടെ നില്‍ക്കാതെ എന്തിനായ്
പൂക്കളില്‍ നോക്കുന്നു നീ.

വെള്ളച്ചാട്ടങ്ങളിലൂടെ പതഞ്ഞൊഴുകുന്നത്
ലഹരിയാണെന്നു തെറ്റിദ്ധരിപ്പിച്ച്
എങ്ങു മറഞ്ഞു നീയെന്‍ മനസ്സേ ...
സമാന്തര രേഖകള്‍ക്ക് മുകളിലൂടെ
അലറിപ്പായുനത് ജീവിത സത്യമെന്നു
ചൊല്ലി മോഹിപ്പിക്കുനുവോ ..
അഗ്നിക്ക് തണുപ്പാണെന്ന് ചൊന്ന
നിന്നെ ഞാന്‍ പരിഹസിച്ചില്ലല്ലോ ..
സിരകളിലൊഴുകുന്നത് പാഴ്ജലമാണെന്നും
ഈ സമര ഭൂവില്‍ വളക്കൂറേകാനുള്ള -
താണെന്നും പറഞ്ഞതല്ലേ ഞാന്‍ .

പിന്നെന്തിനു നീയവയ്ക്കു നല്‍കീ
അക്ഷര രൂപങ്ങള്‍ ?
ഇന്നവയുമെന്നെ മാടിവിളിക്കുന്നു .
തൂലികത്തുമ്പില്‍ നിന്നൂര്‍ന്ന പൈതങ്ങള്‍
കുഞ്ഞരിപ്പല്ലുകള്‍ കാട്ടി വിളിക്കുന്നു
അവരുടെ ലോകം വിശാലമത്രേ ...
പ്രണയത്തില്‍ അവിശ്വസിച്ചവര്‍ പറയുന്നു
ഇവിടെ നിത്യ സത്യം പ്രണയം മാത്രമെന്ന് ...
ധീര വിപ്ലവകാരികള്‍ അഭിമാനത്തോടെ വിളിക്കുന്നു
വരിക ... സുവര്‍ണ്ണ സുന്ദര -
സമത്വ പൂര്‍ണ്ണമീ മായാലോകം...

നിലാവില്‍ തിളങ്ങുന്ന ശുഭ്ര വസ്ത്രം
ധരിക്കാനിനി എത്രയെത്ര പാഴ്വേലകള്‍
ചൊല്ലിത്തരും നീ
ദശാസന്ധികളില്‍ പതറാതെ
നീയെന്‍ കൂടെ വന്നാല്‍ നല്‍കാം
നിനക്കായ് ഞാനൊരു മണിമാളിക .
താഴേയ്ക്ക് പണിയുന്ന കൊട്ടാരത്തില്‍
സുല്‍ത്താനായ് വാഴിക്കാം ,
നമുക്കൊന്നായ് തുടരാം .

1 എന്തായാലും പറഞ്ഞോളൂ:

  പാവപ്പെട്ടവൻ

2009 ഏപ്രിൽ 12, 8:47 PM-ന്

കൊള്ളാം
ആശംസകള്‍