വേദാന്തം

ആരോ ചെവിയിലോതിയ
വേദം കേട്ടു പഠിച്ച പോത്ത്
സന്യസിക്കുവാന്‍ പോയി…
പുറപ്പെട്ടു പോയ പോത്തിനൊരു
പകരക്കാരനെ വേണം ...
പകരക്കാരനെ വേണം...

പല നാവിന്‍ രസമുകുളങ്ങളും,
മസാലക്കൂട്ടുകളും , പച്ചയിറച്ചി
കെട്ടിത്തൂക്കാനുള്ള കൊളുത്തുകളും,
ചോരകുടിച്ചു വീര്‍ത്ത തടിക്കട്ടയും,
കാലങ്ങളായി തേച്ചു മിനുക്കിയ കത്തിയും,
അവസാന പിടച്ചില്‍ പോലും
അന്യമാക്കാന്‍ ഒരു പിടി കയറും,
ജീവശ്വാസമിടയ്ക്കു നിറുത്തുന്ന പാപം
കഴുകാനെന്ന പോല്‍ വായിലൊഴിക്കാന്‍
ഒരു കൈക്കുമ്പിള്‍ ജലവും,
പിന്നെ,
കൊന്തയും തലപ്പാവും,
രഹസ്യമായി ഭസ്മവും,
കാത്തിരിക്കുന്നു …

അമ്പിളിക്കലയില്‍ നിന്നു
നക്ഷത്രങ്ങളോട് പിണങ്ങിപ്പോയ
ജിന്നുകളെ ഭസ്മം മണക്കുന്ന
കുരിശെടുത്ത് ഓടിക്കുന്നു …
കുരിശിന്‍റെ കണ്ണുവെട്ടിച്ചു
പാഞ്ഞ സാത്താന്‍
ചന്ദ്രക്കീറിന്‍റെ വാളിനെ ഭയന്ന്
അമവസിയെത്തേടിപ്പോയീ ...
ശൂല മുനകളെ ഭയന്നോടിയ
മാടനും മറുതയും,
നിലാവത്തു തിളങ്ങുന്ന
കുരിശു കണ്ടമ്പരന്നു
അന്ധകാരം തേടി
പാതാളത്തിലേക്ക് പോയി...
പക്ഷേ,
ആരുമെവിടെയും പോത്തിനെ കണ്ടില്ലാ...
പകരക്കാരനെയും കണ്ടില്ലാ...

പാത്രത്തില്‍ കാടി കലക്കി വച്ചു
പിന്നിലൊളിപ്പിച്ച കത്തിയുമായി
നില്‍പ്പവരെക്കണ്ടാ പോത്ത്
കടലില്‍ച്ചാടി ആത്മഹത്യ ചെയ്തെന്ന
വാര്‍ത്ത അറിഞ്ഞില്ലാരും ....

1 എന്തായാലും പറഞ്ഞോളൂ:

  കണ്ണനുണ്ണി

2009, ജൂലൈ 9 8:48 PM

പോത്തിന് ബുദ്ധിയുണ്ട്.... ചത്താലും അറക്കാന്‍ നിന്ന് കൊടുതില്യാലോ...