കറുപ്പും വെളുപ്പും

കറുപ്പില്ലെങ്കില്‍ വെളുപ്പിന്നഴകുണ്ടാകുമോ –
യെന്ന ചിന്തയില്‍ നിന്ന് മുളപൊട്ടിയത് ,
വെളുപ്പില്ലെങ്കില്‍ കറുപ്പെങ്ങനെ കറുപ്പാകുമെന്ന
മറു ചിന്തയും , അതിന്നേഴഴകുണ്ടാകില്ലെന്ന
തോന്നലുകളുമായി പരിണമിച്ചു .

ചിന്തകളെ തൊട്ടിലാട്ടിയുറക്കി -
ക്കിടത്തി വെളുപ്പില്‍ നിന്ന് അവള്‍
കറുപ്പിലേയ്ക്ക് നടന്നു മറഞ്ഞു .
ആയിരം കൈകളവളെ വലിച്ചടുപ്പിച്ചീടവേ ,
റുപ്പിനാണ് അഴകെന്നുറപ്പിയ്ക്കാമെ –
ന്നവള്‍ ഉറപ്പിയ്ക്കുകയായിരുന്നു . ..

വെളുപ്പ്‌ കറുപ്പിനെ വിഴുങ്ങിയപ്പോള്‍
തന്‍റെ കാലുകള്‍ ഛെദിയ്ക്കപ്പെട്ടുവെന്നും
മേനി നഗ്നമാണെന്നും തിരിച്ചറിഞ്ഞപ്പോള്‍
ഉറപ്പിച്ചതൊക്കെ തച്ചുടച്ചവള്‍ …

പാഞ്ഞു വരുന്ന കൂര്‍ത്ത കല്ലുകളെ
ഇരുകൈയാല്‍ തടുത്തു കൊണ്ടവള്‍
അലറി വിളിച്ചത് ,
വെട്ടി മാറ്റൂ ഈ തലയും കൂടി
എന്നായിരുന്നു . ..

ഇല്ലെന്നും , നിന്‍ വദനമിപ്പോഴും
കറുപ്പിനെ വിഴുങ്ങാന്‍ പ്രാപ്തമാന്നെന്നും
കാതിലാരോ മന്ത്രിച്ചപ്പോള്‍
തിരിച്ചറിയുകയായിരുന്നവള്‍ ,
കറുപ്പ് , വെളു വെളാന്നും
വെളുപ്പ്‌ , കറുകറാന്നുമാണെന്ന് .

ആ ഉറപ്പ്‌ ഒരിയ്ക്കലുമവള്‍
ഉടച്ചെറിയില്ലെന്നു തന്നെ
വിശ്വസിച്ചോട്ടെ ഞാന്‍ .

0 എന്തായാലും പറഞ്ഞോളൂ: