വട്ടിന്‍റെ പുതു പാലാഴി

അല്പം പൊളിയും പിന്നൊരു
വളയും ചേര്‍ന്നൊരുക്കിയാല്‍
സമസ്യാപൂരണം
സ്വന്തമായ് നടത്താം .

അപ്പോഴാര്‍ക്കും ബോധിക്കാത്ത
ഉത്തരങ്ങള്‍ താങ്ങാന്‍
ഒരു ഗൗളി പോലും
വരില്ലെന്നുമറിയുക .

സമാന്തരപാതകളെ
ബന്ധിപ്പിനായ് വരുന്നുണ്ട്
കണ്ണികള്‍ , കൃത്യമായ
അകലത്തില്‍ .

എങ്കിലും , കല്‍ക്കരിയില്‍
നിന്നും വൈദ്യുതിയിലേയ്ക്കുള്ള
ദൂരത്തെക്കാള്‍ കുറവാണ്
മടക്കയാത്രയെന്ന്‌ ഓര്‍ക്കാത്തത് ,
ആരുടെ ബോധാബോധങ്ങളുടെ
വ്യതിയാനം …?

ചതിക്കുഴികള്‍ അറിയാത്തവര്‍
പടുകുഴികളില്‍ക്കിടന്നു
നിലവിളിച്ചാല്‍ , കൂട്ടിനായ്
നാലതിരുകള്‍ മാത്രമേയുള്ളൂ -
വെന്നും ഓര്‍ത്തിടുക …

കുടിച്ച വെള്ളത്തില്‍
എന്തലിഞ്ഞു ചേര്‍ന്നിരുന്നുവെന്നത്
കുടിച്ചവനറിഞ്ഞില്ലെങ്കിലും
വെള്ളമെങ്കിലും അറിയേണ്ടതല്ലേ … ?

0 എന്തായാലും പറഞ്ഞോളൂ: