മൂന്നു നേരം

രാവിലെ ,

കഴിഞ്ഞ രാവു മുഴുവന്‍
തല പുകച്ചതിന്‍ ഫലമായ്
ഒരു കവിത പിറന്നൂ ..
വരണമെല്ലാവരും
അനുഗ്രഹിക്കണം
വില കൂടുതലായതു
കൊണ്ടു തന്നെ ,
ഇത്തിരി പൊന്നുരച്ചു
നാവില്‍ പുരട്ടിക്കൊടുക്കണം .

ഉച്ചയ്ക്ക് ,

വിശാലമായി സദ്യയുണ്ട് ,
തേന്മാവിന്‍ ചോട്ടിലിരുന്ന് ,
തളിര്‍ വെറ്റിലയില്‍ നൂറു തേച്ച്
വിശാലമായി മുറുക്കിത്തുപ്പി ,
പുകഴ്ത്തണം
കവിത ഗംഭീരമെന്ന് …
പക്ഷേ , സദ്യയ്ക്ക് പായസം
രണ്ടുണ്ടായിരുന്നെങ്കില്‍ ….

രാവില്‍ ,

വൈകിട്ടത്തെ പരിപാടി കഴിഞ്ഞ് ,
കൊത്തിനുറുക്കണം
അതേ കവിത ..
പിന്നെ ,
പൊരിച്ച കോഴിക്കാലിനൊപ്പം
കടിച്ചു കീറണം ...
വെട്ടിവിഴുങ്ങണം മൂക്കുമുട്ടെ .
ഏമ്പക്കമൊന്നു നീട്ടി വിടാന്‍
മറക്കരുതെന്നു മാത്രം .

0 എന്തായാലും പറഞ്ഞോളൂ: