ഒരു ചന്ദനത്തിരിയുടെ ദിനക്കുറിപ്പ്

എതിരാളിയുടെ വലയിലേയ്ക്ക്
എത്ര പന്തു വേണമെങ്കിലും
അടിച്ചിടുക ...
അവരൊക്കെ കളി നിര്‍ത്തി പോയതൊന്നു
മാത്രം മറന്നിടാതെ .

ആര് , ആരെ ജയിച്ചുവെന്നത്‌
എന്‍റെയോ നിന്‍റെയോ സ്വകാര്യമല്ലെന്നും ,
കളികള്‍ നിയന്ത്രിക്കാനാകാതെ ആരൊക്കെയോ
നെടുവീര്‍പ്പിടുകയും , നെരിപ്പോടാവുകയും
ചെയ്യുന്നുവെന്നുമറിയുക ….

കനകമെത്ര വാരിയിട്ടിട്ടുമാ
തുലാഭാരത്തട്ട് താഴ്ന്നു -
നില്‍ക്കുന്നത് ആരുടെയൊക്കെയോ
പ്രാര്‍ത്ഥനാഫലം … അപ്പോഴും ,
കറുത്തപൊന്ന് നോക്കി രുദ്രാക്ഷമെന്നു
പറയുന്നത് , കാര്യമായെന്തോ
പിണഞ്ഞുവെന്നതിന്‍ തെളിവല്ലയോ …. ?

വല തകര്‍ത്തു പാഞ്ഞുപോയ ചില പന്തുകള്‍
വല്ലാതലഞ്ഞു വലയുന്നു ചുറ്റിലും .
പ്രായേണ വന്നിടും കളിക്കളത്തി -
ലവയെന്നു മോഹിച്ചവര്‍ക്ക്
ഹിമാലയത്തോളം മഞ്ഞു സ്വന്തം ...

ഉരുകുമത് ഏതെങ്കിലുമൊരു വേനലില്‍ ,
അനിവാര്യമായത് സമയം തെറ്റിയെത്തുമ്പോള്‍ ...
ഉറഞ്ഞുതുള്ളുമുള്ളത്തെ നിയന്ത്രണത്തിലൊതുക്കുവാന്‍ ,
അറിഞ്ഞതൊന്നും പോരാതൊരുനാള്‍ വലയുമായിരിക്കാം .

പിന്നിട്ട കാലത്തിന്‍ പാഠങ്ങള്‍
തീച്ചൂളയിലെരിഞ്ഞുപോയ ഓര്‍മ്മക്കൂമ്പാരങ്ങള്‍
എന്തു നല്‍കുന്നു നാളേയ്ക്കെന്നത്
പാഴ്വാക്കാകുന്നതും കണ്ട്‌
കണ്‍കള്‍ പാറപോലെ വരണ്ടുപോകുന്നത്
കാലത്തിന്‍ മായാത്ത മുദ്ര …

0 എന്തായാലും പറഞ്ഞോളൂ: